അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി ഇസ്രായേലിനോട് ആവശ്യപ്പെട്ടു. അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ എന്നിവര്‍ ഉൾപ്പെടുന്ന ക്വാർട്ടറ്റ് എന്ന് വിളിക്കപ്പെടുന്ന സംഘവുമായി ചർച്ച പുനരാരംഭിക്കാൻ പ്രതിനിധി നിക്കോളായ് മ്ലഡെനോവ് ഫലസ്തീനികളോട് ആവശ്യപ്പെടുകയും ചെയ്തു.
'ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം' എന്നാണ് ബുധനാഴ്ച യുഎൻ സുരക്ഷാ സമിതി യോഗത്തിൽ സംസാരിച്ച മ്ലഡെനോവ് ആവശ്യപ്പെട്ടത്. ക്വാർട്ടറ്റിന് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനും മേഖലയിലെ രാജ്യങ്ങളുമായി സംയുക്തമായി സമാധാനത്തിന്റെ സാധ്യതകൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെ യു.എസുമായും ഇസ്രായേലുമായും ഒപ്പുവെച്ച എല്ലാ കരാറുകളും നിയമപരമായി അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു. ദ്വിരാഷ്ട്ര പരിഹാര ഫോർമുല അംഗീകരിക്കുന്ന പക്ഷം സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലുമായി സന്ധിക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇസ്രായേലിന് അനുകൂലമായ പശ്ചിമേഷ്യൻ സമാധാന പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കരാറുകളിൽ നിന്ന് പിൻവാങ്ങുമെന്ന് അബ്ബാസ് പറഞ്ഞിരുന്നു.