കൊറോണ വൈറസ് ഭീതിയിൽ ചൈനയിൽ മലയാളി വിദ്യാർത്ഥികൾ കുടുങ്ങി. കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ച 21 മലയാളി വിദ്യാർത്ഥികളാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർ എല്ലാവരും ചൈനയിലെ ഡാലിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. കുംമ്നിംഗ് വിമാനത്താവളത്തിൽ നിന്നാണ് ഇവർക്ക് യാത്രാ അനുമതി നിഷേധിച്ചത്.
സിങ്കപ്പൂർ വഴി കേരളത്തിൽ എത്താനാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. യാത്രക്കുള്ള ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നെങ്കിലും വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. ഈ മാസം 3 നാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തത്. ചൈനയിൽ നിന്നുള്ള വിദേശ വിദ്യാർത്ഥികൾക്ക് സിങ്കപ്പൂരിലേക്ക് പോകാൻ അനുമതി ഇല്ലാത്തതാണ് ഇവർക്ക് വിനയായത്. ഈ വിവരം ബോർഡിംഗ് പാസ് എടുക്കുന്ന സമയത്താണ് എയർലൈൻ ജീവനക്കാർ വിദ്യാർത്ഥികളെ അറിയിച്ചത്.
തിരിച്ച് ചൈനയിലേക്ക് പോകില്ലെന്ന് എഴുതി നൽകിയ ശേഷമാണ് യൂണിവേഴ്സിറ്റി അധികൃതർ വിദ്യാർത്ഥികൾക്ക് നാട്ടിൽ പോകാൻ അനുമതി നൽകിയത്. ഇത് മൂലം ഇവർക്ക് ഹോസ്റ്റലിലേക്ക് മടങ്ങാനാകില്ല. ഇവരുടെ വിസയുടെ കാലാവധി ഈ മാസം 28-ന് അവസാനിക്കുന്നതും പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വിസയുടെ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഇവർക്ക് ആദ്യം ഇന്ത്യയിൽ എത്തണം.