ജനിച്ച് 30 മണിക്കൂറിനുള്ളിൽ നവജാതശിശുവിന് പുതിയ കൊറോണ വൈറസ് ഉണ്ടെന്ന് കണ്ടെത്തി. കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണിത്. ഫെബ്രുവരി 2-നാണ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ കുഞ്ഞ് പിറന്നത്. പ്രസവിക്കുന്നതിനു തൊട്ടുമുമ്പ് കുഞ്ഞിന്റെ അമ്മയ്ക്ക് കൊറോണ പോസിറ്റീവ് ആയിരുന്നു. ഗർഭപാത്രത്തില്‍ വെച്ചാണോ, ജനന ശേഷമാണോ കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല.
564 പേർ കൊല്ലപ്പെടുകയും 28,018 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ചൈനയില്‍ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. കുഞ്ഞിന്‍റെ അവസ്ഥ നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും, നിരീക്ഷണത്തിലാണെന്നും ചൈനീസ് സ്റ്റേറ്റ് മാധ്യമമായ സിൻഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗർഭപാത്രത്തിൽ വെച്ചായിരിക്കാം കുഞ്ഞിന് അണുബാധയേറ്റതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ‘കൊറോണ വൈറസ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പടരാനും സാധ്യതയുണ്ടെന്നാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന്’ വുഹാൻ ചിൽഡ്രൻ ഹോസ്പിറ്റലിലെ നവജാതശിശു വിഭാഗം മേധാവി സെങ് ലിങ്‌കോംഗ് പറഞ്ഞു. എന്നാൽ അമ്മയുമായി അടുത്ത ബന്ധം പുലർത്തുന്നതിലൂടെ ജനനത്തിനു ശേഷവും കുഞ്ഞിന് അണുബാധയേല്‍ക്കാം.