അറേബ്യൻ ഉപദ്വീപിലെ അൽ-ക്വൊയ്ദയുടെ (എ.ക്യു.എ.പി) നേതാവിനെ അമേരിക്ക കൊലപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2015 മുതൽ ജിഹാദി ഗ്രൂപ്പിന്‍റെ നേതാവായ കാസിം അൽ റെയ്മിനെയാണ് യെമനിൽ യുഎസ് നടത്തിയ ഓപ്പറേഷനിലൂടെ കൊലപ്പെടുത്തിയത്. യെമനിലെയും സൗദി അറേബ്യയിലെയും അൽ-ക്വൊയ്ദയുടെ ബ്രാഞ്ചായി 2009-ലാണ് എ.ക്യു.എ.പി രൂപീകരിക്കുന്നത്. യുഎസ് പിന്തുണയുള്ള സർക്കാറുകളെ അട്ടിമറിക്കുക, മേഖലയിലെ എല്ലാ പാശ്ചാത്യ സ്വാധീനവും ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.
റെയ്‌മിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികൾ ജനുവരി മുതല്‍തന്നെ പുറത്തുവന്നു തുടങ്ങിയിരുന്നു. ഇതിന് മറുപടിയായി, ഫെബ്രുവരി 2-ന് റെയ്മിയുടെ ശബ്ദത്തോടെ എ.ക്യു.എ.പി ഒരു ശബ്ദ സന്ദേശം പുറത്തിറക്കിയിരുന്നു. അതിൽ ഫ്ലോറിഡയിലെ പെൻസക്കോളയിലുള്ള യുഎസ് നാവിക താവളം ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് താനാണെന്ന് കാസിം അൽ റെയ്മി പറഞ്ഞിരുന്നു.
വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയില്‍ റെയ്മിയുടെ മരണം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കുന്നില്ല.