സോഷ്യൽ മീഡിയ കമ്പനികള്‍ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ട്രംപിന്റെ സന്ദേശങ്ങള്‍ വസ്തുതപരമായി തെറ്റാണെന്ന സൂചന നല്‍കിയുള്ള സന്ദേശവും ലിങ്കും ട്വീറ്റിനൊപ്പം ചേര്‍ത്ത ട്വിറ്ററിന്റെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ൽ ഇങ്ങനെ ശ്രമിച്ചവർ പരാജയപ്പെട്ടത് ലോകം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെ കുറിച്ചായിരുന്നു ഒരു ട്വീറ്റ്. 'തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്ന' ട്രംപ് ഏറെക്കാലമായി ആരോപിക്കുന്ന കാര്യമായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍, അതിന്റെ താഴെ 'മെയില്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക എന്ന സന്ദേശം ട്വിറ്റര്‍' കൂട്ടിചേര്‍ക്കുകയായിരുന്നു. അതില്‍ ക്ലിക്ക് ചെയ്താല്‍ ട്രംപ് ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ കാണാന്‍ സാധിക്കും.
ട്രംപിന്റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് ട്വിറ്റര്‍ വക്താവ് അറിയിച്ചത്. ട്വിറ്ററിന്റെ സിവിക് ഇന്റഗ്രിറ്റി പോളിസിക്ക് വിരുദ്ധമാണ് ട്രംപിന്റെ ട്വീറ്റെന്നാണ് കമ്പനിയുടെ നിലപാട്. ആദ്യമായാണ് ഒരു ലോക നേതാവിനെതിരെ ഇത്തരമൊരു നടപടി കൈകൊള്ളുന്നത്.