കൊവിഡ് മുക്തമായി ന്യൂസിലാൻഡ്. കൊവിഡ്-19 കേസുകള്‍ ഇല്ലാതിരുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസത്തിനൊടുവില്‍ ചികിത്സയിലുള്ള അവസാന രോഗിയും ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാള്‍ക്ക് മാത്രമാണ് ന്യൂസിലന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ രണ്ട് മാസത്തിനിടെ ആദ്യമായി, ഒരു ആശുപത്രിയില്‍ പോലും കോവിഡ് രോഗികള്‍ ചികിത്സയിലില്ലെന്ന നേട്ടം ന്യൂസിലന്‍റ് സ്വന്തമാക്കി.
ഓക്ലന്‍ഡിലെ മിഡില്‍മോര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലന്റ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്. രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് ന്യൂസിലന്‍ഡില്‍ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയത്.
കര്‍ശന നിയന്ത്രണങ്ങളോടെ അടച്ച രാജ്യാതിര്‍ത്തികളില്‍ ചെറിയ ഇളവുകള്‍ അനുവദിക്കാന്‍ പോവുകയാണെന്നും ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. മാര്‍ച്ച് മുതല്‍ ലോകരാജ്യങ്ങളിലെ തന്നെ ഏറ്റവും ശക്തമായ ലോക്ഡൗണ്‍ കോവിഡിനെതിരെ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്‍ഡ്.