ഉത്രയെ കൊലപ്പെടുത്തി ഇൻഷൂറൻസ് തുക പ്രതി സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. ഉത്രയുടെ പേരിൽ വലിയ തുകക്ക് ഇൻഷൂറൻസ് പോളിസ് എടുത്തതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉത്രയുടെ പേരിൽ ഒരുവർഷം മുമ്പ് വലിയ തുകക്ക് ഇൻഷൂറൻസ് പോളിസ് എടുത്തതായി സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇത്തരമൊരു ആരോപണം ഉത്രയുടെ ബന്ധുക്കൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പൊലീസ് അന്വേഷിക്കിക്കുന്നത്.സൂരജിന്റെ കൂട്ട് പ്രതി സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 4 ദിവസത്തേക്ക് കൂടി പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും.
സൂരജിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരം കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. ഉത്രയുടെ മാതാപിതാക്കൾ സൂരജിന്റെ ബന്ധുക്കൾക്ക് എതിരെ ഉന്നയിച്ച പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് എടുത്തത്. വനിതാ കമ്മീഷൻ അംഗം ഷാഹിതാ കമാലാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടു. പത്തനംതിട്ട റൂറൽ എസ് പിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഉത്രയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു.