ഉത്ര വധക്കേസിൽ പ്രതി സൂരജിനെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവെടുപ്പിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് സൂരജിനെ ഇന്നലെ റിമാന്റ് ചെയ്തു. കൂട്ടു പ്രതിയായ സുഹൃത്ത് സുരേഷിനെ കസ്റ്റഡി ആവശ്യപ്പെടില്ല. ഇയാളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിലാണ് കസ്റ്റഡി വേണ്ടെന്ന് തീരുമാനിച്ചത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും.
കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കഴിഞ്ഞ ദിവസം ആടൂരിലെ ബാങ്കിലെത്തിച്ച് തെളിവെടുത്തിരുന്നു. ബാങ്ക് ലോക്കറിൽ നിന്നും ഉത്രയുടെ 38 പവൻ സ്വർണം എടുത്ത് വീട്ടിൽ കുഴിച്ചിട്ടെന്ന് സുരേന്ദ്രൻ ക്രൈംബ്രാഞ്ചനോട് സമ്മതിച്ചിരുന്നു. മാർച്ച് 2 ന് സൂരജാണ് സ്വർണം ലോക്കറിൽ നിന്ന് എടുത്തത്. ബാങ്കിലെ സ്വർണത്തിലുള്ള കുറവ് അന്വേഷണ സംഘം പരിശോധിച്ചു. ബാങ്കിൽ നിന്ന് എടുത്ത സ്വർണം ഒരു ബന്ധുവിനെ ഏൽപ്പിക്കാൻ സുരേന്ദ്രൻ ശ്രമിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ അമ്മക്ക് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.