വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരാക്രമണം. 59 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബൊർനോ സംസ്ഥാനത്തെ ഗുബിയോ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ എത്തിയ തോക്കുധാരികളായ ഭീകരര്‍ പ്രദേശവാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഗ്രാമം പൂര്‍ണ്ണമായും തകര്‍ന്നു. പ്രതികാര ആക്രമണമാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
59 മൃതദേഹങ്ങൾ കണ്ടെടുത്തതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, 69 പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വ്യക്തമായ കണക്കുകള്‍ പുറത്തുവരാന്‍ അല്‍പംകൂടി കാത്തിരിക്കണം. സുരക്ഷാ സേനയുമായി ഗ്രാമവാസികൾ തങ്ങളുടെ വിവരങ്ങൾ പങ്കുവെച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് തീവ്രവാദികള്‍ ഗ്രാമത്തെ ആക്രമിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും തീവ്രവാദ സംഘടനയായ ബോക്കോ ഹറാമും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ബാനറിൽ പോരാടുന്ന മറ്റൊരു സംഘടനയും നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2014-ൽ ബൊർനോ സംസ്ഥാനത്തെ ചിബോക്കിൽ നിന്നും 270-ലധികം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി ലോക ഭീകര പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സംഘടനയാണ് ബോക്കോ ഹറാം.