ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ബ്രാൻഡുകളിലൊന്നായ ഒളിമ്പസ് 84 വർഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിജിറ്റൽ ക്യാമറ വിപണിയില്‍ മത്സരം കടുത്തതോടെ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് പിന്മാറ്റം. സ്മാർട്ട്‌ഫോണുകളുടെ വരവോടെ പ്രത്യേക ക്യാമറയെന്ന ആശയംതന്നെ കാലഹരണപ്പെട്ടതായി കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഒളിമ്പസ് നഷ്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ജപ്പാനില്‍ നിന്നുള്ള മൈക്രോസ്കോപ്പ് നിര്‍മ്മാണ കമ്പനിയായിരുന്ന ഒളിമ്പസ് 1936-ലാണ് ആദ്യത്തെ ക്യാമറ അവതരിപ്പിക്കുന്നത്. സെമി-ഒളിമ്പസ് I എന്ന പേരില്‍ പുറത്തിറങ്ങിയ അത് അന്നൊരു തരംഗമായി മാറി. രാശി തിരിച്ചറിഞ്ഞതോടെ കൂടുതല്‍ മികച്ച ക്യാമറകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഒരു കാലത്ത് വിപണിയിലെ അതികായനായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരായ ഡേവിഡ് ബെയ്‌ലി, ലോർഡ് ലിച്ച്‌ഫീൽഡ് എന്നിവർ ഒളിമ്പസ് ക്യാമറയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട 1970 കൾ കമ്പനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
വളരെ ചെറുതും, ഭാരം കുറഞ്ഞതും, മനോഹരമായി രൂപകൽപ്പന ചെയ്തതും നല്ല നിലവാരമുള്ള ലെൻസുകളുമുള്ള ഒളിമ്പസ് ക്യാമറകള്‍ പ്രൊഫഷണല്‍ ക്യാമറാമാന്മാരുടെ സ്വപ്നമായിരുന്നു. എന്നാല്‍ അതിവേഗം വളര്‍ന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്കൊപ്പം കുതിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സോണിയും, ക്യാനണും, നിക്കോണുമെല്ലാം പുതിയ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ മികച്ച ക്യാമറകള്‍ അവതരിപ്പിച്ചു. ഒളിമ്പസിന്റെ പ്രതാപങ്ങളൊന്നും തുണക്ക് എത്തിയില്ല. ജനങ്ങള്‍ കൈവിട്ടു. ഒടുവില്‍ അടച്ചു പൂട്ടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയായി.