തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2019-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന് ഹൈക്കോടതി. യുഡിഎഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 2015-ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയാണ് യുഡിഎഫ് ഹൈക്കോടതിയുടെ സമീപച്ചത്.
നേരത്തെ യുഡിഎഫിന്റെ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹരജിക്കാരുടെ വാദം പ്രായോഗികമല്ലെന്നും ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഹർജി തള്ളിയത്. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ പോയി സമയം കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാര്‍ക്കും വോട്ടവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമയത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ യുഡിഎഫ് ഭയക്കുകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഹൈക്കോടതി വിധി യുഡിഎഫിന്റെ രാഷ്ട്രീയ വിജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധിയിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി എ.സി മൊയ്തീൻ.