ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നടപടി ഇടക്കാല തീരുമാനമാണെന്ന് ഇന്ത്യയിലുള്ള കമ്പനിയുടെ വക്താക്കള്‍. നിരോധനത്തെ തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട കമ്പനികള്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ചൈനീസ് വംശജരുടെ കമ്പനികള്‍ എവിടെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ചൈനീസ് നിയമവുമായി ബന്ധപ്പെടുത്തി ആപ്പുകളുടെ വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും. കൂടാതെ, ഇന്ത്യയില്‍ ഓഫീസുകള്‍ ഇല്ലാത്ത കമ്പനികള്‍ പ്രാദേശിക ഉദ്യോഗസ്ഥനെ നിയമിക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.
'ആപ്പുകള്‍ തടയുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്ന പ്രക്രിയയിലാണ് തങ്ങളെന്ന്' ടിക്ക് ടോക്കിന്റെ ഇന്ത്യാ മേധാവി നിഖില്‍ ഗാന്ധിയും സംഭവത്തില്‍ പ്രതികരിച്ചിരുന്നു.