നിർഭയകേസിൽ കുറ്റവാളികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസർക്കാറിന്റെ ഹർജിയിൽ 4 പ്രതികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. കുറ്റവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരിഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതേ ആവശ്യം ഉന്നയിച്ച് നിർഭയയുടെ അമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും. മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി തീരുമാനം വൈകുന്നതിലുള്ള അതൃപ്തി നിർഭയയുടെ അമ്മ കോടതിയെ അറിയിച്ചു.
Also Read
നിർഭയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് കോടതിക്ക് അകത്തും പുറത്തും നാടകീയ സംഭവങ്ങൾ അരങ്ങേറി. ശിക്ഷ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടും, നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടും കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. 4 പ്രതികളുടെ ബന്ധുക്കളാണ് ശിക്ഷ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചത്.
നാല് പ്രതികളുടെയും ശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസർക്കാർ ആവശ്യം സുപ്രീം കോടതി നേരത്തെ നിരാകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നാളെ വൈകുന്നേരത്തിന് മുമ്പ് പ്രതികൾ നോട്ടീസിന് മറുപടി നൽകണം. ചട്ടങ്ങൾ പാലിക്കാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്ന് പ്രതി വിനയ് ശർമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിനയ് ശർമയുടെ താഴ്ന്ന സാമ്പത്തിക നില പരിഗണിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വിനയ് ശർമ നേരത്തെ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി പിൻവലിച്ച കാര്യം സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വിനയ് ശർമയുടെ ഹർജിയിൽ സുപ്രീം കോടതി നാളെ വിധി പറയും.