ഫ്രാൻസിസ് മാർപാപ്പക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ. ആമസോൺ മഴക്കാടുകള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. 'മാർപാപ്പ അർജന്റീനക്കാരനാകാം, പക്ഷെ ദൈവം ബ്രസീലിയൻ ആണ്' എന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന. ഓസ്ട്രേലിയയില്‍ അടുത്തിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയെ കുറിച്ച് ആരും ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Also Read
ബ്രസീലിയന്‍ സര്‍ക്കാറിനു കീഴിലുള്ള സാറ്റലൈറ്റ് മോണിറ്ററിംഗ് ഏജൻസിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളായ ആമസോണില്‍ ഏറ്റവും കൂടുതല്‍ വന നശീകരണം നടന്ന വര്‍ഷമാണ് കടന്നുപോയത്. ബോൾസോനാരോ അധികാരമേറ്റതിനുശേഷം അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധമായ നയമാണ് പിന്തുടരുന്നത്. സംരക്ഷിത തദ്ദേശീയ ഭൂമിയിൽ വാണിജ്യ ഖനനം അനുവദിക്കുന്ന വിവാദമായ ബിൽ അദ്ദേഹം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് വന്‍ വിവാദമായിരുന്നു.
ബ്രസീലിലെ തദ്ദേശവാസികളാണ് രാജ്യത്തെ ഭൂമിയുടെ സിംഹഭാഗവും കയ്യാളുന്നതെന്ന് ബോൾസോനാരോ പണ്ടേ ആരോപിക്കുന്നതാണ്. സ്വർണം, വജ്രം മുതൽ നിയോബിയം വരെയുള്ള അത്യപൂര്‍വ്വമായ ധാതുസമ്പത്ത് ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും അദ്ദേഹം പറയാറുണ്ട്. എന്നാല്‍ 'ആമസോണ്‍ ഈ ലോകത്തെ എല്ലാവരുടേയും സ്വത്താണെന്നായിരുന്നു' പോപ്പിന്‍റെ പ്രസ്താവന. ഖനനവും വനനശീകരണവും നടത്തി തദ്ദേശവാസികളെ ചൂഷണം ചെയ്യുകയാണ് ബ്രസീല്‍ എന്നും പോപ്പ് പറഞ്ഞിരുന്നു. അതാണ് ബോൾസോനാരോയെ ചൊടിപ്പിച്ചത്.