നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി തള്ളുന്നതിന് മുന്‍പ് മതിയായ പരിശോധന രാഷ്ട്രപതി നടത്തിയില്ലെന്ന വിനയ് ശര്‍മയുടെ വാദം കോടതി അംഗീകരിച്ചില്ല.വിനയ് ശര്‍മക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ചട്ടങ്ങൾ പാലിക്കാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്ന് വാദം നടക്കവെ വിനയ് ശർമയുടെ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. വിനയ് ശർമയുടെ താഴ്ന്ന സാമ്പത്തിക നില പരിഗണിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളും കോടതി അംഗീകരിച്ചില്ല.
അതേസമയം കുറ്റവാളികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്രസർക്കാറിന്റെ ഹർജിയിൽ 4 പ്രതികൾക്കും സുപ്രീം കോടതി കഴിഞ്ഞദിവസം നോട്ടീസ് അയച്ചു. കുറ്റാവാളികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ഹർജി പരിഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതേ ആവശ്യം ഉന്നയിച്ച് നിർഭയയുടെ അമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും.