തിരുവനന്തപുരം: 2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്. ഏപ്രിൽ 20, 21 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്.
കണ്ടെയ്ൻമെൻറ് സോൺ, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിൾ ലോക്ക്ഡൗൺ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ നടത്തിയത്. വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റിയും കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുക എന്ന് അധികൃതര്‍ അറിയിച്ചുപരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവർത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെർമൽ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായിരിക്കും. ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്കും ക്വാറൻറൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കും പ്രത്യേക റൂമുകൾ സജ്ജീകരിക്കും. വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആർടിസി പ്രത്യേകസർവ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ സർവ്വീസ് നടത്തും. കൂടാതെ ‘ബസ് ഓൺ ഡിമാൻഡ്’ പദ്ധതിയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ സൂപ്പർസ്‌പ്രെഡ് മേഖലകളിൽ നിന്നുള്ള 70 വിദ്യാർത്ഥികൾക്ക് വലിയതുറ സെൻറ് ആൻറണീസ് എച്ച്എച്ച്എസിൽ പരീക്ഷയെഴുതാം. ഡെൽഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻറ് ടെക്‌നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് ഇ-ജാഗ്രതാ പോർട്ടൽ വഴി ‘ഷോർട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.