കുഞ്ഞ് മരിച്ചതറിയാതെ അമ്മ തൊട്ടടുത്ത് മദ്യപിച്ചു കിടന്നുറങ്ങിയ കേസ് മേരിലാൻഡ് പരമോന്നത കോടതി തള്ളി. മുറിയൽ മോറിസൺ ആണ് 4 വയസ്സുകാരിയായ മകൾ മരിച്ചതറിയാതെ ഉറങ്ങിപോയത്. ഇവർക്കെതിരെ അശ്രദ്ധയുടെ പേരിൽ പോലീസ് കേസ് എടുത്തിരുന്നു.
കുഞ്ഞിന്റെ ഡയപ്പർ മാറ്റി, മുലപ്പാൽ കൊടുത്ത്, വാതിൽ പൂട്ടിയതിനുശേഷമാണ് മോറിസൺ കുഞ്ഞിനടുത്ത് കിടന്നത്. രാവിലെ കുഞ്ഞ് മരിച്ചു നീലിച്ച് കിടക്കുകയായിരുന്നു. അമ്മയുടെ അരികിൽ ഉറങ്ങുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു എന്ന കാരണത്തിലാണ് മോറിസണെതിരെ കുറ്റം ചുമത്തിയിരുന്നത്. ഈ ആഴ്ച മേരിലാൻഡിലെ പരമോന്നത കോടതിയാണ് മോറിസണിന്റെ 2013ലെ ശിക്ഷയും 20 വർഷത്തെ തടവും എഴുതിത്തള്ളിയത്.
"ബിയർ കഴിച്ചതിനുശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി ഒരുമിച്ച് ഉറങ്ങുന്നത് മരണമോ ഗുരുതരമായ ശാരീരിക ഉപദ്രവമോ ഉണ്ടാക്കില്ല." ചീഫ് ജഡ്ജി മേരി എല്ലെൻ ബാർബെറ, ജഡ്ജിമാരായ ഷെർലി എം. വാട്ട്സ്, ബ്രൈഞ്ച എം. ബൂത്ത് എന്നിവർക്കൊപ്പം ജഡ്ജി മിഷേൽ ഡി.ഹോട്ടെൻ വിധിച്ചു. കുഞ്ഞിന് ഉറങ്ങാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഒരു തൊട്ടിലിലോ ബാസിനറ്റിലോ മാത്രമാണെന്നതിന് സർക്കാർ തെളിവുകൾ അവതരിപ്പിച്ചുവെങ്കിലും പലരും പലതരത്തിലാണ് കുട്ടികളെ പരിപാലിക്കാറെന്നും കോടതി ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ വർഷവും 3,500 ഓളം കുഞ്ഞുങ്ങൾ ഉറക്കത്തിൽ മരിക്കാറുണ്ട്. സഡൻ ഇൻഫന്റ് ഡെത്ത്(എസ്ഐഡിഎസ്), ശ്വാസതടസ്സം, എന്നിങ്ങനെ കുട്ടികൾ ഉറക്കത്തിൽ മരിക്കുന്നതിനുള്ള കാരണം പലതാണെന്ന് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ അറിയിച്ചു.