ഇന്ത്യയിൽ 5-ജിക്കായുള്ള കാത്തിരിപ്പ് നീളും. ടെലികോം ഓപ്പറേറ്റർമാർ 5ജി ലേലത്തിൽ പങ്കെടുക്കാൻ താല്‍പ്പര്യം കാണിക്കാത്തതാണ് കാരണം. 5-ജി സ്‌പെക്ട്രത്തിന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് കമ്പനികള്‍ പറയുന്നു.
5-ജി സ്‌പെക്ട്രം ലഭിയ്ക്കണമെങ്കില്‍ മെഗാഹെര്‍ട്‌സിന് 492 കോടി രൂപ നല്‍കണമെന്നാണ് ട്രായ് നിര്‍ദേശിക്കുന്നത്. അതായത് 100 മെഗാഹെര്‍ട്‌സിന് 50000 കോടി രൂപയോളം വിലവരും. നിരക്ക് കൂടുതലാണെന്ന് കമ്പനികളും നിരക്ക് മാറ്റില്ലെന്ന് ട്രായി-യും പറയുന്നു. എയർടെല്ലും വോഡഫോണും ലേലത്തിൽ നിന്നും പിന്മാറുമെന്നാണ് സൂചന. റിലയന്‍സ് ജിയോ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷംതന്നെ സ്വന്തം 5-ജി ഫോൺ ഉൾപ്പെടെ രംഗത്തിറക്കുമെന്ന് ജിയോ നേരത്തേ പ്രഖ്യാപിച്ചതാണ്. ബി.എസ്.എൻ.എൽ 5-ജി സേവനം വികസിപ്പിക്കാൻ സീനിയ എന്ന നെറ്റ്‌വർക്കിങ് സ്ഥാപനവുമായി ധാരണയിലെത്തിയിരുന്നു.
അതേസമയം, കമ്പനികളും ട്രായി-യും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വില കുറയ്ക്കാന്‍ ട്രായ് തയ്യാറല്ലാത്തതിനാല്‍ ഇന്ത്യയില്‍ 5-ജി എത്തുന്നത് ഇനിയും വൈകും. ബെംഗളൂരുവിലും കൊൽക്കത്തയിലും 5-ജിക്ക് അനുയോജ്യമായ മാസീവ് മൈമോ (Massive Multiple Input Multiple Output) നെറ്റ്‌വർക്ക് സജ്ജമാക്കിയതായി എയർടെൽ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ വ്യക്തമാക്കിയതാണ്. സ്പെക്ട്രം ലഭിച്ചാല്‍ ആറുമാസത്തിനുള്ളില്‍ 5-ജി സേവനം നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കും.
എന്താണ് 5-ജി?
അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5-ജി. 4-ജിയെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ കൈമാറ്റം 5-ജിയിൽ സാധ്യമാകുന്നു.