കിഴക്കൻ അഫ്ഗാൻ നഗരമായ ജലാലാബാദിലെ ജയിലിനു നേരെയുണ്ടായ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അതിനിടെ ആയിരത്തിലധികം തടവുകാർ ജയില്‍ ചാടാന്‍ ശ്രമിച്ചു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജയിലിലെ പ്രവേശന കവാടത്തിനടുത്ത് കാർ ബോംബ് സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് (ഐ.എസ്) ഏറ്റെടുത്തു.
20 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരരെ വധിച്ചുവെന്ന് നംഗർഹാർ പ്രവിശ്യ വക്താവ് പറഞ്ഞു. മുന്നൂറോളം തടവുകാർ ഓടി രക്ഷപ്പെട്ടിട്ടുണ്ട്.
ആക്രമണ സമയത്ത് ജയിലിൽ 1,793 തടവുകാരുണ്ടായിരുന്നു - അവരിൽ ഭൂരിഭാഗവും താലിബാൻ, ഐ.എസ് പോരാളികളാണ്. തടവുകാരെ മോചിപ്പിക്കുന്നതിനു വേണ്ടി ആസൂത്രിതമായി നടന്ന ആക്രമണമാണോ ഇതെന്ന് ഇനിയും വ്യക്തമല്ല. രക്ഷപ്പെട്ട 1,025 തടവുകാരെ തിരികെ ജയിലിലേക്ക് കൊണ്ടുവന്നതായും പ്രവിശ്യാ വക്താവ് പറഞ്ഞു. സംഭവത്തില്‍ 50 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.