കൊറ്റമ്പത്തൂര്‍: കൊറ്റമ്പത്തൂരില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കാട്ടുതീക്കു പിന്നില്‍ ബോധപൂര്‍വമായ ഇടപെടലുണ്ടെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പിന്നില്‍ നടന്ന ഗൂഡാലോചനയെപ്പറ്റി വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തില്‍ വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് സ്റ്റേഷന്‍ കേസെടുത്തു. ഡിഎഫ്ഒ എ. രഞ്ജന്‍ കേസ് അന്വേഷിക്കും. ഹിന്ദുസ്ഥാന്‍ ന്യൂസ് പേപ്പര്‍ ലിമിറ്റഡ് പാട്ടത്തിനെടുത്ത വനമേഖലയില്‍ നടന്ന തീപ്പിടുത്തത്തില്‍ കമ്പനിയുടെ അനാസ്ഥ കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഹിന്ദുസ്ഥാന്‍ ന്യൂസ് പേപ്പര്‍ ലിമിറ്റഡ് പാട്ടത്തിനെടുത്ത 475 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടുന്ന വനഭൂമിയിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ അക്കേഷ്യ നട്ടിരിക്കുകയാണ്. നാല് വര്‍ഷം മുന്‍പ് അക്കേഷ്യ മുറിച്ചു മാറ്റിയ കമ്പനി പിന്നീട് വനഭൂമി പരിപാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൂല്ലു വളര്‍ന്നതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ ഇടയാക്കിയത് എന്നാണ് കണ്ടെത്തല്‍.
വര്‍ഷം തോറും വേനലില്‍ വനത്തിലെ അടിക്കാടുകള്‍ വെട്ടാറുണ്ട്. കമ്പനി പാട്ടത്തിനെടുത്ത സ്ഥലമായതിനാല്‍ ഇക്കാര്യം ചെയ്യേണ്ടത് അവര്‍ നേരിട്ടാണ്. ഇത് സംബന്ധിച്ച് രണ്ടു തവണ കമ്പനിക്ക് വനം വകുപ്പ് നോട്ടീസ് അയച്ചിരുന്നു.ഇത് അവഗണിച്ച കമ്പനിയുടെ നടപടിയാണ് വലിയ ദുരന്തം ക്ഷണിച്ചു വരുത്തിയത് എന്നാണ് വനം വകുപ്പിന്‍റെ റിപ്പോര്‍ട്ട്. കാട്ടുതീക്കുപിന്നില്‍ ബോധപൂര്‍വമായ ഇടപെടലൊ അശ്രദ്ധയോ ആകാം. ഇതേകുറിച്ച് അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പധികൃതര്‍ അറിയിച്ചു.
നൂറേക്കര്‍ വനഭൂമിയാണ് കത്തി നശിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 7.5 ലക്ഷം രൂപ അടിയന്തിര സഹായമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.