സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭായോഗവും വിഷയം ചര്‍ച്ചചെയ്യും.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് പ്രത്യേക വിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പരിസരം ഇപ്പോള്‍ കനത്ത സുരക്ഷയിലാണ്. ഇന്ന് ചില പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കും. തീപ്പിടിത്തം വലിയ വിവാദമായതോടെയാണ് വിശദമായ അന്വേഷണത്തിന് ചൊവ്വാഴ്ച രാത്രിതന്നെ സർക്കാർ ഉത്തരവിട്ടത്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് നേരത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കിയിരുന്നു.
അതേസമയം, തീപിടുത്തത്തിൽ ദുരൂഹത ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിഷയത്തിൽ ഇന്ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സ്വർണക്കടത്ത് സംബന്ധിച്ച എൻഐഎ അന്വേഷണ പരിധിയിൽ സെക്രട്ടേറിയറ്റ് തീപിടുത്തവും ഉൾപ്പെടുത്തണമെന്നതാണ് യുഡിഎഫ് നിലപാട്.