തുർക്കിക്കുമേല്‍ പുതിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്പ്യൻ യൂണിയന്റെ ഭീഷണി. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലുള്ള ഗ്രീസ് സൈപ്രസ് തുടങ്ങിയ രാജ്യങ്ങളുമായി വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കുന്നില്ലെങ്കിൽ കഠിനമായ ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഭീഷണി.
മെഡിറ്ററേനിയൻ കടലിൽ എണ്ണ പര്യവേക്ഷണം നടത്താനുള്ള തുർക്കിയുടെ തീരുമാനമാണ് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത്. ടർക്കിഷ് കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെ ഗ്രീസ് ശക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ഗ്രീസും മേഖലയിലേക്ക് സൈന്യത്തെ അയച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.
സൈപ്രസ് ദ്വീപിനടുത്തുള്ള സമുദ്രത്തിലും അവിടുത്തെ പ്രകൃതി സമ്പത്തിലും തുര്‍ക്കിയും ഗ്രീസും ഒരേപോലെ അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ചർച്ചകളിലൂടെ രാഷ്ട്രീയ പരിഹാരത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ഗ്രീസിനൊപ്പമാണ് യൂറോപ്പ്യൻ യൂണിയന്‍. 'നിയമവിരുദ്ധമെന്ന് ഞങ്ങള്‍ക്ക് തോന്നുന്ന എല്ലാ കാര്യങ്ങളിലും ഇടപെടും എന്നാണ്' യൂറോപ്പ്യൻ യൂണിയന്റെ നിലപാട്.