കൊറോണ വൈറസ് നിയന്ത്രണത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ജര്‍മ്മനിയില്‍ 300 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 38,000 ത്തോളം ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തീവ്ര വലതുപക്ഷ വിഭാഗമാണ് അക്രമത്തിനു പിന്നില്‍. പൊലീസിനെതിരെ കല്ലെറിയുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.
മറ്റ് യൂറോപ്യൻ നഗരങ്ങളിലും സമാനമായ റാലികൾ നടന്നു. കൊവിഡ് വൈറസ് എന്നതുതന്നെ വ്യാജമാണെന്നാണ് ചില പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ക്കെതിരെ ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിലും ആയിരക്കണക്കിന് പേർ തടിച്ചുകൂടി. "new normal = new fascism" എന്നാണ് അവരുടെ പ്രധാന മുദ്രാവാക്യം. പാരീസ്, വിയന്ന, സൂറിച്ച് എന്നിവിടങ്ങളിലും സമാനമായ പ്രതിഷേധം നടന്നു.
നിർഭാഗ്യവശാൽ, ഞങ്ങളുടെ മുന്നില്‍ മറ്റ് മാർഗങ്ങളില്ല എന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത ശേഷം ബെര്‍ലിന്‍ പോലീസ് ട്വീറ്റ് ചെയ്തത്. അറസ്റ്റിലായവരിൽ പ്രമുഖ ഗൂഡാലോചന സൈദ്ധാന്തികനായ ആറ്റില ഹിൽഡ്‌മാനും ഉണ്ട്. യൂറോപ്പിന്റെ ചില ഭാഗങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ കൊവിഡ് വ്യാപനം കുറവാണെങ്കിലും രോഗം ബാധിക്കുന്നവരുടെ എണ്ണം അനുദിനം ഉയരുകതന്നെയാണ്.