ലണ്ടന്‍: ബ്രിട്ടന്‍ തൊഴില്‍ നിയമവും കുടിയേറ്റ നിയമവും പരിഷ്ക്കരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമ പരിഷ്ക്കാര കരടു പ്രകാരം ഇംഗ്ലീഷ് അറിയാത്തവരും ഏതെങ്കിലും മേഖലയില്‍ വിദഗ്ധരുമല്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇനിമേല്‍ ബ്രിട്ടനിലേക്ക് പ്രവേശനമുണ്ടാവില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടന്നതിനു ശേഷം ബിട്ടന്‍ ആദ്യമായി കൊണ്ടു വരുന്ന കുടിയേറ്റ നിയന്ത്രണ നിയമമായാണ് നയതന്ത്രജ്ഞര്‍ ഇതിനെ കാണുന്നത്.
ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള സ്വദേശി ശാക്തീകരണത്തിന്‍റെ ഭാഗമായാണ് കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇത് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുറകോട്ടടിപ്പിക്കുമെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. രാജ്യത്തെ വ്യാപാര, വ്യവസായ മേഖലകളില്‍ കുറഞ്ഞ വേതനത്തിന് (ചീപ് ലേബര്‍) ജോലി ചെയ്യാന്‍ ആളെ കിട്ടാതാകുമെന്നാണ് വ്യാപാര സമൂഹത്തിന്‍റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പുതിയ നിയമപരിഷ്കാരത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ ലേബര്‍ പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.
ഇനിമേല്‍ ബ്രിട്ടനില്‍ പ്രവേശിക്കണമെങ്കില്‍ കുറഞ്ഞത് 20,480 സ്റ്റെര്‍ലിംഗ് ശമ്പളം ഉറപ്പുള്ള വിസ ലഭിക്കണം. ഇക്കാരണത്താല്‍ എങ്ങിനെയെങ്കിലും ബ്രിട്ടനില്‍ എത്തിയതിനുശേഷം തൊഴില്‍ കണ്ടെത്താമെന്ന് കരുതുന്നവര്‍ നിരാശരാകും. ബ്രക്സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു കടന്ന ബ്രിട്ടന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറംതള്ളുന്നതിന്‍റെ ഭാഗമായാണ്, കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് എന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. 2021 ജനുവരിയില്‍ പുതിയ നിയമം നടപ്പിലാകുന്നതോടുകൂടി ബ്രിട്ടനിലെ ആകെയുള്ള അവിദഗ്ധ തൊഴിലാളികളില്‍ 21 ശതമാനത്തോളം വരുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ പുറത്താകും. എന്തായാലും ഇന്ത്യന്‍ കുടിയേറ്റക്കാരെ നിയമം എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ ഉയര്‍ന്നു വരുന്ന വിദഗ്ധ അഭിപ്രായങ്ങളിലൂടെ മാത്രമേ വ്യക്തമാകു.