സ്പെക്ട്രം ലൈസൻസുമായി ബന്ധപ്പെട്ട എജിആർ കുടിശ്ശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷത്തെ സാവകാശം നല്‍കി സുപ്രീംകോടതി. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് തുടങ്ങിയ കമ്പനികള്‍ക്ക് വിധി ആശ്വാസമാകും. ആകെ അടയ്ക്കാനുള്ള 1.6 ലക്ഷം കോടി രൂപയിൽ 10 ശതമാനം അടുത്ത വർഷം മാർച്ച് 31-ന് അകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഈ ടെലികോം സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ (എംഡി) അല്ലെങ്കിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ)മാര്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം എജിആർ കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമ്മതപത്രം കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
20 വർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കമാണ് കുടിശിക വൈകാന്‍ കാരണം. വിധി അന്തിമമാണെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ് അബ്ദുൾ നസീർ, എം ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് വ്യതമാക്കി.