താലിബാൻ തടവുകാരെ മോചിക്കുന്നത് പുനരാരംഭിച്ച് അഫ്ഗാനിസ്ഥാൻ. തിങ്കളാഴ്ച മുതൽ 200 തടവുകാരെ അഫ്ഗാൻ അധികൃതർ മോചിപ്പിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ എഎഫ്‌പി വാർത്താ ഏജൻസിയെ അറിയിച്ചു. അതേസമയം നാല് അഫ്ഗാൻ കമാൻഡോകളെ താലിബാനും വിട്ടയച്ചു.
19 വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രധാന ഭാഗമാണ് താലിബാൻ തടവുകാരുടെ മോചനം. മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ ഖത്തറിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഫ്ഗാന്‍ വൃത്തങ്ങൾ അറിയിച്ചു.
ഡസൻ കണക്കിന് തടവുകാരെ തിങ്കളാഴ്ച വിട്ടയച്ചതായി മുതിർന്ന അഫ്ഗാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ശേഷിക്കുന്ന തടവുകാരെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വിട്ടയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷിക്കുന്ന 400 താലിബാൻ തടവുകാരെ ഓഗസ്റ്റിൽ തന്നെ അഫ്ഗാൻ സർക്കാർ മോചിപ്പിക്കാൻ തുടങ്ങിയിരുന്നെങ്കിലും, തങ്ങളുടെ പൗരന്മാർക്ക് നേരെ മാരക ആക്രമണം നടത്തിയ തടവുകാരെ മോചിപ്പിക്കുന്നതിനെ ഫ്രാൻസും ഓസ്‌ട്രേലിയയും എതിർത്തതോടെ ഗ്രൂപ്പിലെ എല്ലാവരെയും വിട്ടയച്ചിരുന്നില്ല. വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് യുഎസ് സൈനികരുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് അഫ്ഗാനിസ്ഥാൻ പൗരന്മാരും വിട്ടയക്കുന്നനവരുടെ പട്ടികയില്‍ ഉൾപ്പെടുന്നുണ്ട്.
ഫെബ്രുവരിയിൽ യുഎസും താലിബാനും ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായാണ് 5,000 തീവ്രവാദികളുടെ മോചനമെന്ന തീരുമാനത്തിൽ എത്തിയത്. അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള ചർച്ചകൾക്കും ഇത് വഴിയൊരുക്കി. തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി പ്രശംസിച്ചു.