ആപ്പിൾ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ഏകദേശം 180 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കമ്പനി നിലവാരം കൂപ്പുകുത്തിയെന്നാണ് റിപ്പോർട്ട്. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്.
2018ല്‍ ഒരു ട്രില്യന്‍ ഡോളര്‍ ആസ്തി നേടുന്ന ലോകത്തെ ആദ്യ കമ്പനിയായിരുന്നു ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. കഴിഞ്ഞമാസമാണ് ഓഹരി വിപണിയില്‍ രണ്ട് ട്രില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ യു എസ് കമ്പനിയെന്ന അത്യപൂര്‍വ്വ നേട്ടം ആപ്പിള്‍ നേടിയത്. എന്നാല്‍ കൊവിഡ് മൂലമുള്ള പ്രതിസന്ധികള്‍ രൂക്ഷമായതും, ഐഫോണ്‍ ടെക്‌നോളജി വേണ്ടത്ര വികസിപ്പിക്കാന് സാധിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും മൂല്യത്തകര്‍ച്ചക്ക് ആക്കംകൂട്ടിയെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ മാസം ആദ്യത്തോടെ സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായിരുന്നു. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായിരുന്നു. ഇതാണ് ചരിത്രനേട്ടത്തിലേക്കെത്താന്‍ കമ്പനിയെ സഹായിച്ചത്.
ഒറ്റദിവസത്തെ തകർച്ചയിൽ റെക്കോർഡിട്ടെങ്കിലും മൊത്തം വിപണി മൂല്യം 2 ട്രില്ല്യൺ ഡോളറിന് മുകളിൽ തന്നെ തുടരുകയാണ്. 2.067 ട്രില്ല്യൺ ഡോളറാണ് മൊത്തം വിപണി മൂല്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. മൈക്രോസോഫ്റ്റ് ഓഹരികൾ ആറ് ശതമാനവും ഗൂഗിൾ അഞ്ച് ശതമാനവും ആമസോൺ 4.6 ശതമാനവും ടെസ്‌ല 9 ശതമാനവും ഇടിഞ്ഞു.