അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിനൊപ്പം പ്രതിചേർക്കപ്പെട്ടവർ ബിനാമികളെന്ന് വിജിലൻസിന്‍റെ എഫ്‌ഐആർ. ശിവകുമാറുമായി അടുത്ത ബന്ധമുള്ള എം.രാജേന്ദ്രൻ, ഷൈജു ഹരൻ, അഡ്വ.എൻ.എസ്.ഹരികുമാർ എന്നിവർ വൻതോതിൽ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ശിവകുമാറിന്റെ ബിനാമികളായ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. വരവിനേക്കാൾ പത്തിരട്ടിയിലധികം സമ്പാദ്യമാണ് ഇവർക്കുള്ളത്. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. മന്ത്രിയായിരിക്കെ വിഎസ് ശിവകുമാറും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ബിനാമി ഇടപാട് കണ്ടെത്തിയത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനു തെളിവില്ല.
വി.എസ് ശിവകുമാർ മന്ത്രിയായിരുന്ന 2011 മേയ് 18 മുതൽ 2016 മേയ് 20 വരെയുള്ള കാലയളവിലാണിത്. 2.34 ലക്ഷം രൂപ സമ്പാദ്യം മാത്രമുണ്ടാകേണ്ടിയിരുന്ന എം.രാജേന്ദ്രൻ 33 ലക്ഷം രൂപയുടെ സമ്പാദ്യമാണുണ്ടാക്കിയത്. ഷൈജു ഹരന് കണക്കുപ്രകാരം 4.67 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ 26.5 ലക്ഷം രൂപയുടെ സമ്പാദ്യമാണുള്ളത്. അഡ്വ.ഹരികുമാറിനു 25.53 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യമുണ്ട്. 36.95 ലക്ഷം വരുമാനമുണ്ടായിരുന്ന ഹരികുമാർ 79.51 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തി. ഹരികുമാറിന്റെ ഭാര്യയുടെ പേരിൽ വഞ്ചിയൂരിൽ ഫ്ലാറ്റും അഞ്ചര ഭൂമിയും ഉണ്ട്. ഹരികുമാറിന്റെ പേരിൽ വഞ്ചിയൂരിൽ രണ്ടുനില കെട്ടിടമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.