റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും വിശദീകരിക്കുന്ന വിശദമായ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറി. സ്പുട്നിക്-വി എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
വെറും 76 പേരിലാണ് ഇതുവരെ ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയിട്ടുള്ളതെങ്കിലും എല്ലാവരിലും രോഗപ്രതിരോധശേഷി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും. സ്പുട്നിക് വിയുടെ നിർമാണം റഷ്യ ഈ മാസത്തോടെ ആരംഭിക്കുമെന്നാണ് പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള 20 രാജ്യങ്ങൾ വാക്‌സിൻ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി റഷ്യ പറയുന്നു.
മോസ്കോ ആസ്ഥാനമായുള്ള ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയോട് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യ ആരായുകയായിരുന്നു. ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ ഡി ബി വെങ്കിടേഷ് വർമ്മ എന്നിവരാണ് വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായി ആശയവിനിമയം നടത്തുന്നത്.