ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിന്‍റെ സങ്കേതമായി മാറുന്നതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് സോഫ്റ്റ്വെയർ എഞ്ചിനീയറായ അശോക് ചന്ദ്വാനി രാജിവച്ചു. ആഗോളതലത്തില്‍ വിദ്വേഷ പ്രചാരണത്തിലൂടെ ലാഭം കൊയ്യുന്ന ഒരു സ്ഥാപനവുമായി സഹകരിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്തതുകൊണ്ടാണ് ജോലി രാജിവക്കുന്നതെന്ന് ചന്ദ്വാനി പറയുന്നു.
എന്നാല്‍ ചന്ദ്വാനിയുടെ ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഫേസ്ബുക്ക് വക്താവ് ലിസ് ബൂർഷ്വാ 'വിദ്വേഷ പ്രചാരണത്തിന് കൂട്ടുനിന്ന് ഞങ്ങള്‍ ലാഭം നേടാന്‍ ശ്രമിക്കുന്നില്ല' എന്നാണ് പറഞ്ഞത്. 'ഫേസ്ബുക്ക് കമ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ ഓരോ വർഷവും കോടിക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നത്. കുറച്ചു മുന്‍പ് ഞങ്ങള്‍ അവതരിപ്പിച്ച വസ്തുതാ പരിശോധന പ്രോഗ്രാം വഴി വിദ്വേഷ സംഘടനകളുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പോസ്റ്റുകൾ നീക്കംചെയ്തു. അതില്‍ 96 ശതമാനത്തിലധികവും ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പേ കണ്ടെത്തിയതാണ്' -ലിസ് ബൂർഷ്വാ വ്യക്തമാക്കി.
വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. വംശീയത, തെറ്റായ വിവരങ്ങൾ, അക്രമത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫേസ്ബുക്ക് കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് അശോക് ചന്ദ്വാനി പറയുന്നത്.