ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡ് നടത്താനൊരുങ്ങുകയാണ് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വലിയ ആയുധ പ്രദര്‍ശനത്തിനും സൈനിക റാലിക്കും ഉത്തരകൊറിയ സജ്ജമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനാണ് അത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍.
ആണവനിരായുധീകരണത്തിന് കിമ്മിനെ പ്രേരിപ്പിക്കുന്നതിനായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയ ആളാണ് ട്രംപ്. കിമ്മിനെ ഒരു ടേബിളിനു ചുറ്റുമിരുത്തി ചര്‍ച്ചക്ക് കൊണ്ടുവന്നത് ട്രംപിന്റെ വലിയ നേട്ടമായി അദ്ദേഹത്തിന്റെ അണികള്‍ ഉയര്‍ത്തിക്കാട്ടുന്ന സമയമാണിത്. അമേരിക്കയില്‍ നവമ്പറില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയ ഭീഷണി നേരിടുകയുമാണ്. അതിനിടെയാണ് കിം വലിയ ആയുധ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. അത് പരമാവധി ചര്‍ച്ച ചെയ്യാന്‍ ട്രംപിന്റെ എതിരാളി ജോ ബൈഡന്‍ ശ്രദ്ധിക്കുന്നുമുണ്ട്.
എന്നാല്‍, ഉത്തര കൊറിയയുടെ ആയുധ പ്രദര്‍ശനവും സൈനിക പരേഡും പരമാവധി രഹസ്യമായാകും നടക്കുക. ഒരു ഫോട്ടോ എടുക്കാന്‍ പോലും ആര്‍ക്കും അനുവാദം ഇല്ല. ദേശിയ ചാനലില്‍ പോലും ദൃശ്യങ്ങള്‍ വരില്ല. 2018-ലാണ് അവര്‍ അവസാനമായി ഇത്തരമൊരു പരേഡ് നടത്തുന്നത്. എന്നാല്‍ അതിന്റെ ദൃശ്യങ്ങള്‍ പുറംലോകം കാണുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. ഇപ്പോള്‍ അമേരിക്കവരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ പരീക്ഷിക്കുമെന്നാണ് ഉത്തരകൊറിയ പറയുന്നത്. അത്തരം ഒരു നീക്കം അമേരിക്കക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. കിമ്മിന്റെ നീക്കം കൊവിഡ് ബാധിതനായി കിടക്കുന്ന ട്രംപിന്റെ ചങ്കിടിപ്പ് ഇരട്ടിയാക്കും.