തിരുവനന്തപുര സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇഡിയോട് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ശിവശങ്കറിനെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം മാത്രമെ കേസിൽ ശിവശങ്കറിനെതിരെ നടപടികലേക്ക് കടക്കാവൂ എന്ന് ഹൈക്കോടതി ഇഡിക്ക് നിർദ്ദേശം നൽകി.
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയ ഘട്ടത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. 90 മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തെളിവൊന്നും കിട്ടാത്ത ഇഡി ജാള്യത മറക്കാൻ അന്യായമായി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.