തായ്ലാന്‍ഡ് ഭരണകൂടം തലസ്ഥാനമായ ബാങ്കോക്കിൽ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഭരണകൂടം അടിയന്തിര ഉത്തരവ് ഇറക്കിയത്. രാജ്യത്ത് സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായ് ഇത്തരത്തിലുള്ള അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതിനെ തുടർന്ന് മൂന്ന് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രതിഷേധകരെ വ്യാഴാഴ്ച്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ, അവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അനോൺ നമ്പ, പെൻഗ്വിൻ എന്നറിയപ്പെടുന്ന വിദ്യാർത്ഥി നേതാവ് പരിത് ചിവാരക്, പനുസായ സിതിജിറാവറ്റനാകുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനുസായക്കെതിരായ ചാർജുകൾ പൊലീസ് വായിച്ചു കൊടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതിനിടെ അവരെയും മറ്റ് പ്രവർത്തകരെയും പൊലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.
തായ് പ്രധാനമന്ത്രി പ്രായുത് ചാൻ- ഓച്ചയുടെ രാജി ആവശ്യപ്പെട്ട് വൻ വിദ്യാർത്ഥി പ്രക്ഷോപങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്നത്. സർക്കാർ അടുത്തിടെ ഭരണഘടനയിൽ കൊണ്ടുവന്ന ഭേദഗതികൾ തിരുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. രാജഭരണ സംവിധാനത്തിൽ പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ഓഗസ്റ്റ് മുതൽ പ്രതിഷേധകർ ഉന്നയിക്കുന്നുണ്ട്.