സി.ബി.എസ്.ഇ അംഗീകാരം ഇല്ലാത്തത് മറച്ചുവച്ച് വിദ്യാര്‍ഥികളെ വഞ്ചിച്ച കേസില്‍ തോപ്പുപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ അധികൃതരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ മാനേജർ മാഗിയും സ്കൂൾ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസുമാണ് അറസ്റ്റിലായത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സിബിഎസ്ഇയുടെ അംഗീകാരമില്ലാത്തത് മറച്ചുവെച്ച് പ്രവര്‍ത്തിച്ചതിന് കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.
സ്കൂൾ അധികൃതരുടെ അനാസ്ഥയെ തുടർന്ന് പരീക്ഷയെഴുതാനാകാതെ സ്കൂളിലെ 29 വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചതത്വത്തിലായത്. സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ പത്താംക്ലാസ് വിദ്യാര്‍ഥികളെ മറ്റേതെങ്കിലും സ്‌കൂളില്‍ രജിസ്റ്റര്‍ചെയ്ത് പരീക്ഷ എഴുതിക്കുകയാണ് പതിവ്. കടവന്ത്രയുളള എസ്ഡിപിവൈ സ്‌കൂളിൽ പരീക്ഷ നടത്താനായിരുന്നു അരൂജ സ്‌കൂൾ അനുമതി തേടിയിരുന്നു. ഇത് ലഭിക്കാത്തതിനെ തുടർന്ന് സ്‌കൂള്‍ നേരിട്ട് രജിസ്‌ട്രേഷന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതെ തുടർന്ന് ഫെബ്രുവരി 10ന് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കും. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഒരു വർഷമാണ് നഷ്ടമാവുക. വിദ്യാർത്ഥികളും രക്ഷിതാക്കളും ചൈൽഡ് ലൈനിലും പരാതി നൽകി. വിദ്യാർത്ഥി-യുവജന സംഘടനകൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.