അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കൽ ടെസ്റ്റിലാണ് സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു.
വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്ന് സജ്‌നയ്ക്ക് ലഭിച്ചത്. പ്രമുഖര്‍ അടക്കം പലരും ഇവർക്ക് സാമ്പത്തിക സഹായവുമായി രംഗത്തു വന്നു. എന്നാല്‍, സജ്നയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശം കഴിഞ്ഞ ദിവസം ചിലർ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജ്നയുടേത് പണം തട്ടാനുള്ള അടവാണെന്നായിരുന്നു ആരോപണം. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങൾ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിൽ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്‌നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങൾ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂർണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്, തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാൻ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാൻ നിക്ഷേധിക്കുന്നില്ല എന്നാൽ മുഴുവൻ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകൾ അനുഭവിക്കുന്ന സഹപ്രവർത്തകയ്ക്ക് തനിക്ക് കിട്ടുന്നതിൽ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്, ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ ചെയ്ത് കൂടെയുള്ളവർക്ക് തൊഴിലും നൽകി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവും നൽകിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തിൽ എനിക്കും ജീവിക്കാൻ അവകാശമില്ലേ?
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)