ബാങ്കോക്ക്: തായ്ലാന്‍ഡ് ഭരണകൂടം പ്രതിഷേധ പ്രകടനങ്ങൾക്കുള്ള നിരോധനം പിന്‍വലിച്ചു. രാജ്യത്തെ കലാപ സാഹചര്യം ഒഴിവായതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളും നാലുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഭരണകൂടം അടിയന്തിര ഉത്തരവ് ഇറക്കിയിരുന്നത്.
എന്നാല്‍, നിരോധനാജ്ഞ പുറപ്പെടുവിച്ച ശേഷം തായ്ലാന്‍ഡ് പ്രധാനമന്ത്രി പ്രായുത് ചാന്‍-ഓച്ചയ്ക്കെതിരായ പ്രതിഷേധങ്ങള്‍ രൂക്ഷമായിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രയുത് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ്, നിരോധനം പിന്‍വലിക്കാമെന്നും പ്രതിഷേധക്കാര്‍ വെറുപ്പും ഭിന്നതയും ഉളവാക്കുന്ന മുദ്രാവാക്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചത്.
ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് തായ് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചത്. ഇതിനെ തുടർന്ന് മൂന്ന് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രതിഷേധക്കാരെ വ്യാഴാഴ്ച്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തായ് പ്രധാനമന്ത്രി പ്രായുത് ചാൻ ഓച്ചയുടെ രാജി ആവശ്യപ്പെട്ട് വൻ വിദ്യാർത്ഥി പ്രക്ഷോപങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്നത്. സർക്കാർ അടുത്തിടെ ഭരണഘടനയിൽ കൊണ്ടുവന്ന ഭേദഗതികൾ തിരുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. രാജഭരണ സംവിധാനത്തിൽ പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യവും ഓഗസ്റ്റ് മുതൽ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.