സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് (എസ്ഐഎസ്എഫ്) നല്‍കാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. സെക്രട്ടേറിയറ്റ് സുരക്ഷ സംബന്ധിച്ച നിരവധി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കർശന സുരക്ഷാ പരിശോധന നടത്തി മാത്രമേ ഇനിമുതൽ സെക്രട്ടേറിയറ്റിലേക്ക് അളുകളെ കടത്തിവിടൂ.
വ്യവസായ സുരക്ഷാ സേന എത്തുന്നതോടെ സെക്യൂരിറ്റി ഗാർഡുകൾക്കായി ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ മാറ്റം വരുത്തും. 4 ഗേറ്റുകളിലും, പ്രധാന ഓഫിസുകൾക്കു മുന്നിലും സായുധസേനയെ വിന്യസിക്കും. ആധുനിക രീതിയിലുള്ള സുരക്ഷാ ഉപകരണങ്ങൾ കവാടങ്ങളിൽ സ്ഥാപിക്കാനും നടപടികൾ തുടങ്ങിയിട്ടുണ്ട്.
കൂടാതെ, സെക്രട്ടേറിയറ്റ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പൊതുഭരണ പ്രിൻസിപ്പില്‍ സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി കമ്മിറ്റി രൂപീകരിച്ചും ഉത്തരവിറങ്ങി. സെക്രട്ടേറിയറ്റിലേക്കു കടക്കുന്നതും പുറത്തിറങ്ങുന്നതും പാസ് നൽകുന്നതും പാർക്കിങും സുരക്ഷയും തീപിടിത്തം തടയാനുള്ള മാർഗങ്ങളുമെല്ലാം ഈ കമ്മിറ്റി വിലയിരുത്തും.