നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ചവരെ വിചാരണ നിര്‍ത്തിവക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഒരു ഘട്ടത്തില്‍, വിചാരണക്കോടതി നിഷ്പക്ഷമായി ഇടപെട്ടില്ലെന്ന് പറയാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ജഡ്ജിയുടെ പല നടപടികളും പക്ഷാപാതപരമായിരുന്നു എന്നതിന് തെളിവുകള്‍ നിരത്തി മറുപടി നല്‍കിയത് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകനാണ്.
മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാരിയറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയെന്നാണ് സര്‍ക്കാര്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന പ്രധാന കാര്യം. നടി ഭാമയോട് എട്ടാം പ്രതിയായ ദിലീപ് തന്നെ വകവരുത്തുമെന്ന് അക്രമത്തിനിരയായ നടി നല്‍കിയ മൊഴിയും കോടതി രേഖപ്പെടുത്താന്‍ തയ്യാറായില്ല. ഒന്നാം സാക്ഷിയായ നടിയോട് ദിലീപിന് നേരത്തെ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള പ്രധാന തെളിവായിരുന്നു അത്.
കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.