തിരുവനന്തപുരം സ്വർണകടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി സ്വപ്ന സുരേഷിന്റെ ഹർജി ഹൈക്കോടതി തള്ളി. മൊഴിക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു. മൊഴി പുറത്താകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് ഹർജി ഹൈക്കോടതി തള്ളിയത്. കേസിൽ സ്വപ്ന 35 ഓളം പേജുള്ള രഹസ്യമൊഴിയാണ് നൽകിയത്. ഇതേ ആവശ്യവുമായി ഉന്നയിച്ചുള്ള സ്വപ്നയുടെ ഹർജി കീഴ്ക്കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷം മൊഴിപ്പകർപ്പ് നൽകാമെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
നിയമപരമായ ആവശ്യങ്ങൾക്ക് മൊഴിപ്പകർപ്പ് വേണമെന്നായിരുന്നു സ്വപ്നയുടെ ഹർജി. കഴിഞ്ഞ 30 ന് ഹർജി പരിഗണിച്ച കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സ്വർണക്കടത്തിൽ കസ്റ്റംസ് കേസിൽ സ്വപ്നക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.