യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിലേക്ക്. പെൻസിൽവേനിയയിലും ജോര്‍ജിയയിലും ട്രംപിനെ പിന്തള്ളി അദ്ദേഹം മുന്നേറുകയാണ്. ഏകദേശം 95 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ന് 264 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് ബൈഡന്‍. ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിലെ റിസള്‍ട്ട് അനുകൂലമായാല്‍ മുന്നൂറോളം ഇലക്ടറല്‍ വോട്ടുകൾ അദ്ദേഹത്തിനു ലഭിക്കുകയും, അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആയി അദ്ദേഹം സ്ഥാനമേല്‍ക്കുകയും ചെയ്യും. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകളാണ് ആകെ വേണ്ടത്.
നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിനിടെ, ജോർജിയയിൽ റീകൗണ്ട് ഉണ്ടാകുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെൻസ്പർഗർ അറിയിച്ചു. നിലവിൽ 4020 വോട്ടിനാണ് ബൈഡൻ ഇവിടെ ലീഡ് ചെയ്യുന്നത്. ഓരോ ഘട്ടം കഴിയുമ്പോഴും ട്രംപ് പിറകോട്ട് പോവുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നോർത്ത് കാരലൈന ഒഴികെ ബാക്കിയെല്ലാ സ്റ്റേറ്റുകളും ബൈഡനൊപ്പമാണ്.
അതേസമയം, വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്നും വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു. വിസ്കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ അടക്കമുള്ള സംസ്ഥാനങ്ങളിലെ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍, ഭരണം കൈകളിലെത്തുമെന്നുറപ്പിച്ച് തന്നെയാണ് ബൈഡന്‍ മുന്നോട്ടു പോകുന്നത്. അധികാരത്തിലേറിയാല്‍ ഉടന്‍ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പറഞ്ഞു.