വാഷിംഗ്‌ടണ്‍: അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് രാജ്യത്തെ അഭിസംബോധന ചെയ്തു. മന്ത്രിസഭയിലെ ആദ്യത്തെ വനിത താനാണെങ്കിലും അവസാനത്തേത് ഒരിക്കലും താനായിരിക്കില്ലെന്ന് കമല ഹാരിസ് പറഞ്ഞു. തന്നെ കാണുന്ന ഓരോ പെൺകുട്ടിയും ഈ രാജ്യത്തെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുമെന്ന് അവർ വ്യക്തമാക്കി.
'അഭിലാഷത്തോടെ സ്വപ്നം കാണുക, കൃത്യമായ ബോധ്യത്തോടെ അതിനുള്ള വഴി പാകുക, ആത്മവിശ്വാസത്തോടെ മുന്നേറുക. നിങ്ങളുടെ നേട്ടങ്ങൾക്ക് കയ്യടിക്കാൻ ഞങ്ങൾ എന്നുമുണ്ടാകും.' കമല ഹാരിസ് പറഞ്ഞു.
അമേരിക്കയിലെ വൈസ് പ്രസിഡന്‍റു സ്ഥാനം വരെ എത്താന്‍ കാരണക്കാരിയായ തന്റെ അമ്മ ശ്യാമള ഗോപാലനോടുള്ള നന്ദി കമല ഹാരിസ് എടുത്തുപറഞ്ഞു. പത്തൊമ്പതാം വയസ്സിൽ തന്റെ അമ്മ ഈ രാജ്യത്തേക്ക് വരുമ്പോൾ ഇങ്ങനെ ഒരു നിമിഷം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ലെന്നും എന്നാൽ അമേരിക്ക സാധ്യതകളുടെ ലോകമാണെന്ന് അമ്മ വിശ്വസിച്ചിരുന്നു എന്നും കമല പറഞ്ഞു.
അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമലയുടെ ജന്മനാടായ തമിഴ്നാട്ടിൽ നാട്ടുകാർ അവരുടെ വിജയത്തിനായി പ്രാർത്ഥനകളും നേർച്ചകളും നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റ്എന്ന പദവി കമല ഹാരിസ് കരസ്ഥമാക്കി. യുഎസിൽ അധികാരത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വംശജയും കമലയാണ്.