കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡ് വിവാദം പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വിജിലൻസ് റെയ്ഡിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ അഭിപ്രായ പ്രകടനങ്ങൾ ഉൾപ്പെടെ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
റെയ്ഡ് സംബന്ധിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രതികരണങ്ങള്‍ പാർട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചയ്ക്കു ശേഷമേ ഇത് സംബന്ധിച്ച് പറയാനാൻ കഴിയുകയുള്ളവെന്നും വിജയരാഘവന്‍ പറഞ്ഞു. വിജിലന്‍സുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനങ്ങൾ ഇരട്ടത്താപ്പാണ്. പ്രതിപക്ഷ നേതാവ് പലതും പറയും.അദ്ദേഹത്തിന് ഗുണം കിട്ടുമോ എന്ന് നോക്കിയാണ് പല അഭിപ്രായം പറയുന്നത്. വിജിലന്‍സ് നല്ലതാണെന് പറയുകയും അദ്ദേഹത്തിനു നേരെ അന്വേഷണം വരുമ്പോള്‍ മോശമാണെന്ന് പറയും ചെയ്യും. ഇരട്ടത്താപ്പ് രമേശ് ചെന്നിത്തലയുടെ സഹജസ്വഭാവമാണ്. വസ്തുതകളുടെ പിന്‍ബലത്തിലല്ല രമേശ് ചെന്നിത്തല സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അങ്ങനെ കണ്ടാല്‍ മതിയെന്നും വിജയരാഘവൻ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വിജിലൻസിന്റെ നടപടി കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങള്‍ക്ക് മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവസരം നൽകുമെന്ന് നേരത്തെ ധനമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിനെ കുറിച്ച് സര്‍ക്കാരിന് വിവരം കിട്ടും മുന്‍പേ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എങ്ങനെ എന്ന കാര്യം അന്വേഷിക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാര്‍ത്തയിലൂടെയാണോ വിജിലന്‍സ് കണ്ടെത്തല്‍ സര്‍ക്കാർ അറിയേണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് അന്വേഷിക്കും. ചിലർ മനപൂര്‍വ്വം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. വിജിലന്‍സ് ഇതിന് കൂട്ടു നിന്നോ എന്നും അന്വേഷിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.