ശ്രീലങ്കയിൽ ജയിലിലുണ്ടായ കലാപത്തിൽ എട്ടു തടവുകാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ഞായറാഴ്ചയാണ് സംഭവം. തടവുകാരിൽ ചിലർ ജയിൽ ചാടാൻ ശ്രമിച്ചതാണ് കലാപത്തിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കോവിഡ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജയിലിലെ റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് ജയില്‍ അധികൃതരുടെ പക്ഷം. ശ്രീലങ്കന്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ തടവുകളില്‍ നിന്നായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
മഹാര ജയിലിൽ മാത്രം ഇതിനോടകം 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാർ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കലാപത്തിന് കാരണമെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ രണ്ടു ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.