കെഎസ്എഫ്ഇയിലെ റെയ്ഡിൽ വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലന്‍സ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല, അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും സുധാകരൻ വ്യക്തമാക്കി.
സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിർദേശം നൽകിയതു വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, റെയ്ഡിനു പിന്നിൽ ആരുടെ വട്ടാണെന്നു വരെ മന്ത്രി ഐസക് നേരത്തേ ചോദിച്ചിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകള്‍ ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പിരശോധന നടത്തിയതെന്ന് വ്യക്തമാക്കിയതും.