മുംബൈ:നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മയക്കുമരുന്ന് വിതരണത്തിലെ ഇടനിലക്കാരനായ റീഗൽ മെഹ്ക്കലിനെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അനൂജ് കേശ്വാനിക്ക് മയക്ക്മരുന്ന എത്തിച്ചുകൊടുത്തത് ഇയാളായിരുന്നു. അനൂജ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. അനൂജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ മിലിറ്റ് നഗർ, ലോഖണ്ഡ്വാല എന്നിവടങ്ങളിൽ എൻസിബി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. മയക്കുമരുന്നു വിതരണ ശൃംഖലയിലെ മറ്റൊരു കണ്ണിയായ കെയ്സാൻ ഇബ്രാഹിമാണ് അനൂജിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. ബോളിവഡിൽ അടക്കം മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലെ പ്രധാനകണ്ണി അനൂജെന്നാണ് ഇയാളിൽ നിന്ന് ലഭിച്ച വിവരം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ് മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. തുടർന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാമുകിയായ റിയ ചക്രബർത്തിക്ക് പങ്കുണ്ടെന്ന് കാണിച്ച് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. പണം തട്ടിയെടുക്കാൻ സുശാന്തിനെ കൊലപ്പെടുത്തിയെന്നും പരാതിയിൽ പിതാവായ കെ കെ സിംഗ് ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31 നാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രമുഖ ബോളിവുഡൻ നടനായ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വസതിയിൽ ജൂൺ 14 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.