കലാപങ്ങള്‍ തടയുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. വടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ അക്രമ സംഭവങ്ങളിൽ കോടതിയെ കുറ്റപ്പെടുത്തുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാര്‍ശം.
സമാധാനം പുലരണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും എന്നാൽ പ്രവർത്തനത്തിൽ പരിമിതികളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 'സുപ്രീം കോടതിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ വായിച്ചു. ഞങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തടയാന്‍ കഴിയില്ല. ഒരു സംഭവം നടന്ന ശേഷം മാത്രമാണ് സുപ്രീം കോടതി ചിത്രത്തിലേക്ക് തന്നെ വരാറുള്ളത്'- അദ്ദേഹം വ്യക്തമാക്കി.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ഷ് മന്ദറിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ വാദം തളളിയ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. പ്രകോപന പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ഷ് മന്ദര്‍ കോടതിയെ സമീപിച്ചത്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് ശര്‍മ തുടങ്ങിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് മറുപടി നല്‍കാന്‍ നാലാഴ്ച്ച അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇരകള്‍ക്കു വേണ്ടി ഹര്‍ഷ് മന്ദര്‍ സുപ്രീംകോടതിയെ സമീപിച്ചത്.