കോവിഡ്-19 ലോകമാകെ പിടിമുറുക്കിയതോടെ നിരവധി രാജ്യങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ മാന്ദ്യത്തിന്‍റെ പിടിയിലാകുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആന്റ് ഡവലപ്മെന്റ് മുന്നറിയിപ്പ് (ഒ.ഇ.സി.ഡി) മുന്നറിയിപ്പ് നല്‍കുന്നു. ആഗോള വ്യാപാര - വാണിജ്യ - നിക്ഷേപ - വിതരണ ശൃംഖലകള്‍ താറുമാറായി കിടക്കുകയാണ്. ആഗോള ജിഡിപി വളർച്ച ഈ വർഷം 1.5 ശതമാനമായി തകരുമെന്നാണ് ഒ.ഇ.സി.ഡി-യുടെ പ്രവചനം. ഒരു ദശകം മുന്‍പുണ്ടായതിനെക്കാള്‍ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം കൂപ്പുകുത്തുമെന്നാണ് വേള്‍ഡ് ബാങ്ക്, ഐ.എം.ഫ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളെല്ലാം വിലയിരുത്തുന്നത്.
കുറഞ്ഞത് 56 രാജ്യങ്ങളിലെങ്കിലും വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ചൈനയുടെ സാമ്പത്തിക രംഗമാണ് ഏറ്റവും കൂടുതല്‍ താറുമാറായത് എന്നതാണ് ആഘാതത്തിന്‍റെ തോത് ഉയര്‍ത്തുന്നത്. ആഗോള ജിഡിപിയുടെ 17%-വും, ആഭ്യന്തര ജിഡിപിയുടെ 34%-വും കയ്യടക്കി വെച്ചിരിക്കുന്നത് ചൈനയുടെ വാണിജ്യ മേഖലയാണ്. അവിടെ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. തല്‍ഫലമായി ചൈനയുടെ വാണിജ്യരംഗം ആകെ സ്തംഭിച്ച അവസ്ഥയിലായി.
ബീജിംഗ് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം ടിയാൻജിനിലെ എയർബസ് ഉൽപാദനം നിര്‍ത്തി. ടൊയോട്ട, ജനറൽ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ കമ്പനികളും ചൈനയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ജി.എസ്.കെ-യും ചൈനയിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടി. വുഹാനിലുള്ള ആപ്പിളിന്‍റെ ചില വിതരണക്കാരുടെ ഫാക്ടറികൾ ജനുവരി മുതല്‍ അടഞ്ഞു കിടക്കുകയാണ്. മക്ഡൊണാൾഡ്സ് മാത്രം 300 ഓളം റെസ്റ്റോറന്റുകൾ അടച്ചു.
വിദേശ യാത്ര ചെയ്യുന്ന ചൈനക്കാരുടെ എണ്ണം സമീപ വർഷങ്ങളിൽ കുത്തനെ ഉയര്‍ന്നിരുന്നു. 2000-ൽ 10.5 ദശലക്ഷം ചൈനക്കാരാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതെങ്കില്‍ 2018-ൽ അത് 150 ദശലക്ഷമായാണ് ഉയർന്നത്. ചൈനീസ് പൌരന്മാര്‍ക്ക് യാത്രാ വിലക്കുള്ളതിനാല്‍ വിനോദസഞ്ചാരം ലോകമെമ്പാടും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന വ്യവസായങ്ങളിലൊന്നായി മാറുമെന്ന് ഏതാണ്ട് ഉറപ്പാണ്.
കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വേൾഡ് ട്രേഡ് ഓർഗനൈസേഷൻ മേധാവി റോബർട്ടോ അസെവാഡോ വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് വ്യാപാര ചർച്ചകളിലെ പരാജയവും മാന്ദ്യത്തിന് ആക്കം കൂട്ടും.