ഭാരതപ്പുഴയുടെ തിരമെന്നുതന്നെ പറയാവുന്ന കുമ്പിടി എന്ന ഗ്രാമത്തിലിരുന്നാണ് ഈ അക്ഷരങ്ങൾ ഉരുവം കൊള്ളുന്നത്. കേരളത്തിലെ ഏറ്റവും വീതികൂടിയ ഒരു നദി മണൽ പുതച്ച് കിടക്കുന്നത്ത് ഇവിടെനിന്ന് നോക്കിയാൽ കാണാം. അതിൻ്റെ തീരത്ത് നിന്ന് നിർഗ്ഗമിക്കുന്ന വാത്സല്യമാരുതൻ പകലും രാത്രിയും ശരീരത്തേയും മനസ്സിനേ ഉത്മത്തമാക്കുന്നത് അനുഭവിച്ചറിയാം. ഭാരതപ്പുഴ ഇന്ന് ഒരു മണൽതിട്ടയാണ്. സുഗതകുമാരി മരിച്ചുപോയ ഒരു കവിയാണ്.
കവിതയുടെ ഏറ്റവും വീതികൂടിയ ആ പുഴ സംഘപരിപാറിൻ്റെ ഒരു കൈവഴി ആയിരുന്നുവോ?, പശ്ചിമഘട്ടത്തിൻ്റെ നിലനിൽപ്പിനുവേണ്ടി ഒരു ന്യൂനപക്ഷം ചേര്‍ന്നു നിന്നപ്പോൾ ''തോൽക്കുന്ന സമരങ്ങൾക്കും പടയാളികളെ ആവശ്യമുണ്ട്'' എന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞ പാട്ടുകാരിയായിരുന്നുവോ? മൊട്ടക്കുന്നായി മാറിക്കൊണ്ടിരുന്ന അട്ടപ്പാടിയിൽ സ്വപ്രയത്നത്താൽ ഇന്നും നിലനിൽക്കുന്ന 'ഒരുകൃഷ്ണവനം'സാധ്യമാക്കിയ പരിസ്ഥിതി പ്രവർത്തകയായിരുന്നോ? കവിതയുടെ കാളിന്ദിയിൽ കൃഷ്ണൻമാർ മാത്രം തിമിർത്ത് മറയുന്ന കാലത്ത് മലയാളി സ്ത്രീകൾക്ക് ഒരു രാധയെങ്കിലുമാകാമെന്ന് തെളിയിച്ച്, പ്രണയത്തിൻ്റെ ഒഴുക്കിലേക്ക് ഒരു കാലത്തിൻ്റെ സ്ത്രൈണ രഥം തെളിച്ചെത്തിയ കവിതയുടെ ഉറവയായിരുന്നുവോ?
കെട്ടിയിടപ്പെട്ട ഒരു ജന്തുവല്ല ഒരിക്കലും സാഹിത്യ രൂപങ്ങൾ. അത് നിരന്തരം സ്വതന്ത്രാന്വേഷണം നടത്തി അപകടകരമായി അവനവനെ /ളെ തന്നെ നവീകരിക്കുന്ന ഒരു ജനുസ്സാണ്, നിതാന്തമായ ഈ യാത്രകളിൽ അവരിൽ മറ്റു പലരേയും പോലെ സുഗതകുമാരിക്കും പരിക്കുകൾ പറ്റിയിട്ടുണ്ടാകാം, എന്നിരിക്കിലും തൊണ്ണൂറ്റി ഒമ്പത് പ്രാവശ്യം വീണുപോയത് കൊണ്ടാണ് ഞാനിതാ നൂറാംതവണയും നിങ്ങളുടെ മുന്നിൽ നിൽക്കുന്നത് എന്ന് വർദ്ധിത തേജസ്സോടെ, അനന്യസൗന്ദര്യത്തോടെ അവർ അനുവാചകർക്ക് മുന്നിൽ വന്ന് വിളിച്ചുപറഞ്ഞു, സ്തുതി- നിന്ദാ ദ്വന്ദങ്ങളെ ഒരുപോലെ അവഗണിച്ചു. അധികാര യുക്തികളെ ഏതോ രാത്രിമഴയുടെ ഭയപ്പാടുകളിലേക്കിറക്കി വിട്ടു.
മരണം ആരേയും മലാഖയാക്കുന്നില്ല, പക്ഷെ മരണാനന്തര വിചാരണകൾ അല്ലം കൂടി മാനുഷികമാവേണ്ടതുണ്ട്. മരിച്ചവർക്ക് വേണ്ടിയല്ല അത്, ഇനിയും ജനിക്കാനിരിക്കുന്നവർക്ക് വേണ്ടിയാണ്. ഞാനിപ്പോഴും ആ പുഴ കാണുന്നു. ആ പുഴ പാടുന്നു
"ഇനിയിമനസ്സിൽ കവിതയില്ല,
മണമില്ല മധുവില്ല മധുരമില്ല
ഇനിയിമനസ്സിൽ കിനാക്കളും
പൂക്കളും പകയും പരാതിയും
ബാക്കിയില്ല "