മധ്യ ചൈനീസ് നഗരമായ വുഹാനിൽ പടര്‍ന്നു പിടിക്കുന്ന കൊറോണാ വൈറസ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 139 പേരില്‍കൂടെ സ്ഥിരീകരിച്ചു. വുഹാൻ നഗരത്തിന് പുറത്തേക്കും വൈറസ് പടരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വുഹാൻ നഗരത്തിനു പുറമേ ബീജിംഗ്, ഷെൻസെൻ നഗരങ്ങളിലാണ് പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. വൈറസ് ബാധിച്ച മൂന്ന് പേർ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരണപ്പെട്ടു. വൈറസ് ബാധിച്ചവരില്‍ ഒരു ഇന്ത്യക്കാരിയായ അധ്യാപികയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പരിശോധന വർദ്ധിപ്പിച്ചതോടെയാണ് കേസുകളുടെ എണ്ണം ഉയർന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനിൽ പ്രത്യക്ഷപ്പെട്ടത്. ചൈനക്ക് പുറത്ത് തായ്‌ലൻഡിലും ജപ്പാനിലും വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വുഹാനില്‍ മാത്രം 170 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുന്നു. ബീജിംഗില്‍ നിന്നും വുഹാനിലേക്ക് യാത്ര ചെയ്ത രണ്ടു പേരിലൂടെയാണ് ബീജിംഗിലേക്ക് വൈറസ് എത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖവുമായി വരുന്ന എല്ലാവരിലും പരിശോധന കര്‍ശനമാക്കിയതോടെയാണ് വൈറസ് ബാധയേറ്റവരുടെ എണ്ണം കുതിച്ചുയര്‍ന്നത്.
മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന വൈറസാണ് കൊറോണ. പനി, ചുമ, തുമ്മൽ തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. മാരകമായ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം (MERS- CoV)-മിനും സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം (SARS- CoV)-മിനും വരെ കാരണമാകുന്നത് ഈ വൈറസാണ്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് വുഹാനില്‍നിന്നും കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.