വാഷിംഗ്‌ടണ്‍: അധികാരമൊഴിയാന്‍ വെറും 10 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിനിധിസഭ സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കി. ഇതേ തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്മെന്റിനുള്ള നടപടികള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്‌ടണിലെ അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നതിന്റെ പേരിലാണ് നടപടി. നാളെ പ്രതിനിധി സഭയില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ക്കാണ് സഭയില്‍ ഭൂരിപക്ഷം എന്നതിനാല്‍ പ്രമേയം പസാകുമെന്നാണ് കരുതുന്നത്.
ഇംപീച്ച്മെന്റില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനാണ് എന്നാണ് കണ്ടെത്തുന്നത് എങ്കില്‍ അദ്ദേഹത്തിന് ഇനിയുള്ള തെരെഞെടുപ്പുക്ളില്‍ മത്സരിക്കുന്നതിന് വിലക്കുവരുമെന്നാണ് കരുതുന്നത്. അതോടൊപ്പം മുന്‍ യു എസ് പ്രസിഡന്റ് എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
വാഷിംങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായതിനെ തുടര്‍ന്നാണ് ക്യാപ്പിറ്റോള്‍ ഹാളിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കടന്നത്. പൊലീസുമായി ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വാഷിംഗ്‌ടണിലെ അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നതിന്റെ പേരിലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ്യമാധ്യമങ്ങള്‍ ഡോണാള്‍ഡ് ട്രംപിന്‍റെ എക്കൌണ്ടുകള്‍ മരവിപ്പിക്കുകയും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ് പദം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് 232 വോട്ടാണ് ലഭിച്ചത്. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.